Pravasam

ഖത്തറില്‍ കെട്ടിടം തകര്‍ന്ന് മരിച്ചവരില്‍ രണ്ട് മലയാളികളെ തിരിച്ചറിഞ്ഞു

മനാമ> ഖത്തര് തലസ്ഥാനമായ ദോഹയില് കെട്ടിടം തകര്ന്ന് മരിച്ചവരില് ഒരു മലയാളിയെ കൂടി തിരിച്ചറിഞ്ഞു. മലപ്പുറം പൊന്നാനി മാറഞ്ചേരി സ്വദേശി മണ്ണറയിലില് നൗഷാദി(44)ന്റെ മൃതദേഹമാണ് ശനിയാഴ്ച ബന്ധുക്കള് തിരിച്ചറിഞ്ഞത്. ഇതോടെ ബുധനാഴ്ചയിലെ അപകടത്തില് മരിച്ച മലയാളികളുടെ എണ്ണം രണ്ടായി. മലപ്പുറം നിലമ്പൂര് സ്വദേശി പാറപ്പുറവന് ഫൈസലി(ഫൈസല് കുപ്പായി 48)ന്റെ മൃതദേഹം വെള്ളി രാത്രി കണ്ടെത്തിയിരുന്നു.

ബി-റിംഗ് റോഡിലെ ലുലു എക്സ്പ്രസിന് ഏതാനും മീറ്റര് അകലെ മന്സൂറയിലെ ബിന് ദിര്ഹാം ഏരിയയില് നാലു നില കെട്ടിടമാണ് ബുധനാഴ്ച രാവിലെ എട്ടരയോടെ തകര്ന്നത്. കെട്ടിടം തകര്ന്നതിനു പിന്നാലെ ഫൈസലിനെയും നൗഷാദിനെയും കാണാതായതിനെ തുടര്ന്ന് ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷണത്തിലായിരുന്നു. ഹമദ് മെഡിക്കല് കോര്പ്പറേഷന് ആശുപത്രി മോര്ച്ചറിയില് നന്ന്ാണ് ബന്ധുക്കള് മൃതദേഹം തിരിച്ചറിഞ്ഞത്.

ദീര്ഘകാലം സൗദിയില് ആയിരുന്ന ഫൈസല് മൂന്നു വര്ഷം മുന്പാണ് ഖത്തറില് എത്തിയത്. ഗായകനും ചിത്രകാരനുമായ അദ്ദേഹം ദോഹയിലെ വേദികളില് നിറ സാന്നിധ്യമായിരുന്നു. പിതാവ്: പറപ്പൂര് അബ്ദു സമദ്, മാതാവ്: ഖദീജ, ഭാര്യ: റബീന, മക്കള്: റന, നദ, മുഹമ്മദ് ഫെബിന്, സഹോദരങ്ങള്: ഹാരിസ്, ഹസീന. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.ബില്ശിയാണ് നൗഷാദിന്റെ ഭാര്യ: മക്കള്: മുഹമ്മദ് റസല്, റൈസ.

എത്ര പേര് അപകടത്തില് മരിച്ചിട്ടുണ്ടെന്ന് വ്യക്തമല്ല. ഒരു മരണം ആദ്യം തന്നെ അധികൃതര് സ്ഥിരീകരിച്ചിരുന്നു. ആന്ധ്ര, ജാര്ഖണ്ഡ് സ്വദേശികള് കൂടി മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്ട്ടുണ്ട്. അതേസമയം, ബുധനാഴ്ച കാണാതായ കാസര്കോട് പുളിക്കൂര് സ്വദേശി അഷ്റഫിനെ കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്ന് ബന്ധുക്കള് അറിയിച്ചു.