Pravasam

ഗാസ ആക്രമണം; നിഷ്‌പക്ഷവും സുതാര്യവുമായ അന്വേഷണം ആവശ്യപ്പെട്ട് യുഎഇ

ദുബായ് > 500ലധികം പേരുടെ മരണത്തിനിടയാക്കിയ ഗാസയിലെ ആശുപത്രി ആക്രമണത്തെക്കുറിച്ച് യുഎഇ നിഷ്പക്ഷവും സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം ആവശ്യപ്പെട്ടു. ആക്രമണം നടത്തിയവർ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു. ഗാസ ആശുപത്രി ആക്രമണത്തെ ന്യായീകരിക്കാനാവില്ല എന്നും അപലപിക്കുന്നതായും യുഎൻ സുരക്ഷാ കൗൺസിൽ യോഗത്തിൽ ഐക്യരാഷ്ട്രസഭയിലെ യുഎഇ അംബാസഡർ ലാന നുസെയ്ബെ പറഞ്ഞു. പരിക്കേറ്റവർക്കും രോഗികൾക്കും പരിചരണം നൽകുന്ന, ആശുപത്രികളും മെഡിക്കൽ ഉദ്യോഗസ്ഥരും എല്ലായ്പ്പോഴും സംരക്ഷിക്കപ്പെടണമെന്നും അവർ ഒരിക്കലും ആക്രമണത്തിന്റെ ലക്ഷ്യമാകരുതെന്നും ലാന നുസെയ്ബെ കൂട്ടിച്ചേർത്തു.

10 ദിവസമായി ഉപരോധത്തിലായിരുന്ന ഗാസയിലെ സംഭവങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ തത്വങ്ങളെ പരിഹസിക്കുന്നതാണെന്നും നുസൈബെ ചൂണ്ടിക്കാട്ടി. പ്രായോഗികമായ നടപടികൾ ഉടൻ സ്വീകരിക്കണമെന്നും യോഗത്തിൽ അവർ ആവശ്യപ്പെട്ടു. എല്ലാ സാധാരണക്കാരുടെയും സംരക്ഷണം മുൻഗണനയായിരിക്കണമെന്നും ലാന പറഞ്ഞു.