Pravasam

​ഗാസ ആശുപത്രി ആക്രമണം; അപലപിച്ച് കുവൈത്ത്: അൽ-ഇറാദ സ്‌ക്വയറിൽ പ്രതിഷേധം തുടരുന്നു

കുവൈത്ത് സിറ്റി > ഗാസയിലെ ബാപ്റ്റിസ്റ്റ് അൽ അഹ്ലി ആശുപത്രിക്കുനേരെ നടത്തിയ വ്യോമാക്രമണത്തെ കുവൈത്ത് ശക്തമായി അപലപിച്ചു. പലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ച് രണ്ട് ദിവസമായി അൽ ഇറാദ സ്ക്വയറിൽ സംഘടിപ്പിച്ച പ്രതിഷേധം തുടരുകയാണ്. പാർലമെന്റ് അംഗങ്ങൾ, രാഷ്ട്രീയ നേതാക്കൾ, പ്രമുഖ പൊതു വ്യക്തികൾ, വിവിധ സംഘടനകളുടെ പ്രതിനിധികൾ എന്നിവരുൾപ്പെടെ നിരവധി പേർ പ്രതിഷേധത്തിൽ പങ്കെടുത്തു.

പ്രകടനക്കാർ പലസ്തീനെ പിന്തുണച്ച് ബാനറുകൾ ഉയർത്തി മുദ്രാവാക്യം മുഴക്കി. എല്ലാ അന്താരാഷ്ട്ര നിയമങ്ങൾക്കും മാനദണ്ഡങ്ങൾക്കും വിരുദ്ധമായി ഇസ്രായേൽ നടത്തുന്ന അതിക്രമങ്ങളെ അവർ ശക്തമായി അപലപിച്ചു. ആശുപത്രികളും പൊതു സൗകര്യങ്ങളും ലക്ഷ്യമിട്ടുള്ള അധിനിവേശ സേനയുടെ ആക്രമണം അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ ലംഘനമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. പലസ്തീൻ ജനതക്കെതിരായ മനുഷ്യത്വരഹിതമായ പ്രവൃത്തികൾ ഉടൻ അവസാനിപ്പിക്കണമെന്ന് കുവൈത്ത് അന്താരാഷ്ട്ര സമൂഹത്തോടും യുഎൻ സുരക്ഷാ സമിതിയോടും അഭ്യർഥിച്ചു.പ ലസ്തീനികളുടെ ദുരിതങ്ങൾ ലഘൂകരിക്കാൻ ആവശ്യമായ സഹായം തുടർന്നും നൽകുമെന്നും കുവൈത്ത് വ്യക്തമാക്കി.